മാലോം കൂലോം ഭഗവതി ക്ഷേത്രത്തില്‍ കെട്ടിയാടുന്ന ഒരു മുസ്ലിം തെയ്യമാണ് “മുക്രിപോക്കര്‍” വടക്കന്‍ മലബാറില്‍ തെയ്യങ്ങള്‍ക്ക് പഞ്ഞമില്ലേലും മുസ്ലിം തെയ്യങ്ങള്‍ അപൂര്‍വമാണ്. അത്തരത്തിലൊന്നാണ് മാലോത്തെ മുക്രിപോക്കര്‍. പുരാതനമായ മാലോം കൂലോത്തിന്റെ അധീനതയിലുള്ള ദേശത്തിന്റെ സംരക്ഷകനായിരുന്നുവത്രേ നീതിമാനായ പോക്കര്‍. ഉള്ളാളം ദേശത്തുനിന്ന് പാണത്തൂര്‍ കിഴക്കേ കോവിലകത്തെത്തിയെന്നും അവിടെ നിന്ന് മാലോം കൂലോത്തിന്റെ സംരക്ഷകനായി വന്നുവെന്നുമാണ് ഐതിഹ്യം.
അപവാദത്തില്‍ കുരുങ്ങിയ പോക്കര്‍ അപമൃത്യുവിനിരയായി. മരിച്ച പോക്കര്‍ കൂലോത്തെ തെയ്യങ്ങള്‍ക്കൊപ്പം ദൈവസാന്നിധ്യമായി. മാവിലന്‍ സമുദായത്തില്‍പ്പെട്ടവരാണ് ഈ തെയ്യത്തിന്റെ കോലമണിയുന്നത്. ദേഹശുദ്ധിവരുത്തി ക്ഷേത്ര മുറ്റത്തെ തറയില്‍ നിസ്‌കാരവും കഴിഞ്ഞാണ് പടിഞ്ഞാറ്റമുറ്റത്ത് കാത്തിരുന്ന ദേശദേവതമാര്‍ക്ക് മുന്നില്‍ മുക്രിപ്പോക്കര്‍ എത്തുനത്. വലിയ ഭഗവതി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങളുടെ ആജ്ഞക്കൊത്ത് പോക്കറും കൂടെ മണ്ഡലത്തു ചാമുണ്ഡിയും ഉറഞ്ഞാടും. യജമാനനോട് വിശ്വസ്തത പുലര്‍ത്തിയ പോക്കറെ ശത്രുക്കള്‍ ചതിച്ചു കൊന്നതാണ് എന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.
പോക്കറുടെ കഥ...
മാലോം കുലോം...നാട്ടുക്കൂട്ടം വായ്ക്കൈ പൊത്തി തൊഴുന്ന ബാലിക്കടക്കത്ത് ജന്മിത്തമ്പുരാന്റെ കോവിലകം… വിളിച്ചാൽ വിളികേൾക്കാത്ത വയലേലകളും നോക്കിയാൽ നോക്കെത്താത്ത മലനിരകളും കൂലോത്തിന് സ്വന്തം. പൂമുഖത്തും തിരുമുറ്റത്തും എന്നുമെപ്പോഴുമുണ്ട് കല്പനകിട്ടാൻ കാത്തുനിൽക്കുന്ന നായന്മാർ. ആണ്ടറുതി കണക്കുതീർക്കാനും നെല്ലളന്നു പത്തായം നിറക്കാനും നേരവും കാലവും പോരാ. പത്തായപ്പുരയിൽ പെൺപടയും ആലവാതിൽക്കൽ കാലിയാന്മാരും പൂമുഖത്തു പ്രമാണിമാരും ഒഴിഞ്ഞുനിന്ന നേരമില്ല. ചട്ടോപ്പാറ മുതൽ മരുതംകുന്നു വരെ പുനംക്രിഷി നോക്കിനടത്താൻ കാര്യക്കാരും കാര്യസ്ഥനും പോരെന്നായിരിക്കുന്നു. നോക്കാനാളില്ലാത്ത മണ്ണും വേൾക്കാനാളില്ലാത്ത പെണ്ണും ഒരുപോലെയല്ലേ. മലമുകളിൽ കൊയ്തുകൂട്ടിയ കറ്റകളൊന്നും കളത്തിലെത്താതെ പോകുന്നു. മലങ്കുടിയാന്മാർ മെതിച്ചുകൂട്ടിയത് പത്തായം കാണുന്നില്ല. ആരുണ്ട് ഉശിരു കാട്ടുന്നൊരു നേരുകാരൻ. തണ്ടും തടിയുമുള്ളൊരു കാര്യക്കാരനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് ഉള്ളാളത്ത് നിന്നൊരു വാല്യക്കാരൻ വന്നത്. ആള് മാപ്പിളയാണ്. കള്ളിമുണ്ടും കൈമുറിയൻ കുപ്പായവും ആളറ്റവും അരപ്പട്ടമിട്ട അഭ്യാസിയെ തമ്പുരാന് ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ട്ടപെട്ടു. ചോദിക്കാതെ തന്നെ ചോദിക്കാവുന്ന ചൊദ്യങ്ങൾക്കവൻ ഉത്തരം പറഞ്ഞു. നാട് ഉള്ളാളം….പേര് പോക്കറ് അഭ്യാസിയാണ്. ആരോടും നേരിടും...പൊതക്കാരനാക്കിയാൽ പ്രാണൻ തരും.തമ്പുരാൻ പിന്നൊന്നും പറഞ്ഞില്ല.
അങ്ങനെ പോക്കർക്ക് മാലോം കൂലോത്ത് കാര്യസ്ഥപ്പണിയായി. നാളേറെ വേണ്ടിവന്നില്ല നന്മയുടെ നെയ്ത്തിരി കാണാൻ. വയൽ നിലത്ത് ആളടിയാന്മാർ വിയർപ്പു ചീന്തി. കിളിക്കൂടുണരും മുമ്പേ പണിയാളർ പണിനിലമണഞ്ഞു. ആർക്കുമില്ല വാക്കിനും നോക്കിനും നേരം. വയൽ വരമ്പിലും പറമ്പിടങ്ങളിലും പോക്കറുടെ തലമുട്ട് കണ്ടാൽ മതി പണിക്കാരുടെ കൂറ്റടങ്ങാൻ. നിസ്കാരനേരമൊഴികെ പോക്കർക്ക് സ്വന്തമായൊരു നേരം വേണ്ടായിരുന്നു. തമ്പുരാന്റെ മാറ്റാന്മാർക്കുമുണ്ടായി തെല്ലൊരു ഭയം. കൈക്കരുത്തും മെയ്യഭ്യാസവും മാത്രമല്ല മഹാജ്ഞാനിയും നീതിമാനുമാണ് പുതിയ കാര്യക്കാരനെന്ന് അനുഭവക്കാർ അടുപ്പക്കാരോട് പറഞ്ഞു. തമ്പുരാൻ ഇന്നലെക്കേറിവന്നവനോട് ഇത്രവേഗം അടുത്തത് കാലദോഷമെന്നു കരുതി കാര്യക്കാർ. തൻകാര്യം നടന്നിട്ട് തമ്പുരാൻ കാര്യം എന്നു കാര്യം നടത്തിയോർക്കൊക്കെ പോക്കർരൊരു കണ്ണിൽ കരടായി. കള്ളത്തരവും കടും കണക്കും പലപ്പോഴായി പിടികൂടിയ പോക്കർ അവർക്ക് ദു:സ്വപ്നമായി. തമ്പുരാന്റെ ചെവിയിൽ പോക്കറെക്കുറിച്ചു കഥ ചമചു പാടിയവരൊക്കെ പടിക്കു പുറത്തായി.
അങ്ങനെയൊരു ദിവസം അസർ ബാങ്ക് കഴിഞ്ഞ് പുറത്തിറങ്ങവേ ശീതക്കാറ്റിൽ ഓടിയെത്തുകയായിരുന്നു മലങ്കുടിയാൻ മായിലൻ. ഊയന്റശമാനാ!! പെരുമ്പന്നി പൊനത്തിൽ കീഞ്ഞ് പൊനം മുടിക്കുന്നു. ഓടിവായെന്റെശമാനാ… പോക്കർ ആകാശത്തേക്ക് നോക്കി. പതിവില്ലാത്തൊരു മിശിറും കരിങ്കാറും. എടവം തുടങ്ങാൻ ഇനിയുമുണ്ട് രണ്ടു പക്കം…എന്നിട്ടുമെന്നിട്ടും മാനം പോലെ മനസ്സിനുമുണ്ട് ശീലം കെട്ടൊരു ശീക്ക്. പന്നിക്കുന്തവും വാളും ചുരികയും കയ്യോങ്ങിയെടുത്ത് പോക്കർ മായിലനൊപ്പം കുന്നു കേറി. മരുതോം കുന്നിലെ പന്നിമടയിൽ പോക്കറുടെ ചിതറിത്തെറിച്ച ശവം കണ്ടത് പിറ്റേന്ന് പ്രഭാതത്തിലാണ്. ഓടിക്കൂടിയവർക്ക് കാണാനും കഥ് പറയാനും ഒരുപാടുണ്ടായിരുന്നത്ത്രെ ലക്ഷണങ്ങൾ… കാട്ടുപന്നി കടിച്ചെറിഞ്ഞതോ കാട്ടാളമനസ്സുകൾ ചീന്തിച്ചതിച്ചതോ? കഥകൾ പലതും പറന്നു പാറി…മാലോം കൂലോത്തെ തിരുമുറ്റത്ത് നേരു മാത്രം നടത്തിയ പോക്കറുടെ പതിഞ്ഞ നടത്തവും ചിലമ്പിച്ച കൂറ്റും അഞ്ചുനേരത്തെ ബാങ്കിനൊപ്പം കേൾക്കാൻ തുടങ്ങി. ഉടയോന്ന് ഉയിര് നൽകിയ പോക്കർ നാട്ടിന്നും നല്ലോർക്കുമോർക്കാൻ തെയ്യക്കോലമായി മാറി. മലയവണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ഇവിടെ തെയ്യക്കോലധാരികള്‍. എന്നാല്‍ മാപ്പിളത്തെയ്യവും ചാമുണ്ഡിയും കെട്ടിയാടുന്നത് മാവിലന്‍ സമുദായക്കാരാണ്. തലപ്പാവ്, താടി, കൈലി മുണ്ടുമാണ് വേഷം. പുകയിലയും വെറ്റിലടക്കയും കോഴിയുമാണ് മാപ്പിളത്തെയ്യത്തിനു നേര്‍ച്ചകള്‍.
ഇന്നും കാസർകോട്ട് ജില്ലയിലെ മാലോം ജുമാമസ്ജിദിൽ അസർ ബാങ്ക് വിളി മുഴങ്ങുമ്പോൾ മാലോം കൂലോത്തെ തിരുമുറ്റത്ത് മുക്രിപോക്കർ തെയ്യം ഉറഞ്ഞാടുന്നു; മതസൌഹാർദ്ദത്തിന്റെ മഹനീയമാത്ര്കയായി.
0 അഭിപ്രായങ്ങള്‍